കോഴിക്കോട്: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന പരിപാടിയില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ബദല്‍ പരിപാടിയുമായി സംസ്ഥാന സര്‍ക്കാര്‍.
പ്രധാനമന്ത്രി ദേശീയപാത ഉദ്ഘാടനം ചെയ്ത സമയത്ത് ദേശീയപാത വെങ്ങളം- രാമനാട്ടുകര റീച്ചില്‍ ഇന്ന് ഉച്ചയോടെ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ സമാന്തര റോഡ് ഷോ നടത്തി.
ജനപ്രതിനിധിയല്ലാത്ത ബിജെപി സംസ്ഥാന പ്രസിഡന്റിനെ വരെ ചടങ്ങില്‍ ക്ഷണിച്ചതിലും മന്ത്രിയെ ഒഴിവാക്കിയതിലും പ്രതിഷേധം പുകയുന്നതിനിടെയാണ് സിപിഎം കോഴിക്കോട്ട് റോഡ് ഷോ സംഘടിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനമെന്നും ദേശീയപാതയുടെ ഉദ്ഘാടനം നടക്കുന്ന സമയത്ത് സ്വാഭാവികമായും അവിടെ ഉണ്ടായിരിക്കേണ്ട മന്ത്രിക്ക് ക്ഷണമില്ലാതിരിക്കുന്നത് ശരിയല്ലെന്നും ജനാധിപത്യപരമായ മര്യാദയല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഇത് ഔദ്യോഗിക ഉദ്ഘാടനത്തിന് ബദലായുള്ള 'സമാന്തര ഉദ്ഘാടനമല്ല' എന്നും മറിച്ച് കേന്ദ്രത്തിന്റെ വിവേചനപരമായ നിലപാടിനെതിരെയുള്ള 'പ്രതീകാത്മക പ്രതിഷേധം' മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്തിനെ ഒഴിവാക്കിക്കൊണ്ടുള്ള ഈ പരിപാടി കേരളത്തെ അപമാനിക്കലാണെന്നും മന്ത്രി തുറന്നടിച്ചു.
കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പങ്കെടുക്കാത്ത ചടങ്ങിൽ ബിജെപിയുടെ കേരള അധ്യക്ഷന്‍ ക്ഷണം കിട്ടി. അദ്ദേഹത്തിന്റെ ആരോപണങ്ങളോട് ജീർണിച്ച രീതിയിൽ മറുപടി പറയാൻ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയപാത വികസനത്തിൽ സംസ്ഥാന സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ബോധ്യമുള്ളതാണ്. കാര്യങ്ങൾ ജനങ്ങൾ കാണുന്നുണ്ടെന്നും അവർ എല്ലാം വിലയിരുത്തുമെന്നും റിയാസ് പറഞ്ഞു.